പിറവം; ആമ്പല്ലൂരിൽ യുഡിഎഫ് ഭരണത്തിൽ നടന്നത് അഴിമതിയും കെടുകാര്യസ്ഥതയും. മുൻ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയ വികസനങ്ങളുടെ കൂന്പടച്ചെന്നുമാത്രമല്ല, സംസ്ഥാനസർക്കാർ നൽകിയ പദ്ധതികൾ നടപ്പാക്കാനും ശ്രമിച്ചില്ല. സർക്കാർ കൊണ്ടുവന്ന ഹരിതകർമസേന മാത്രമാണ് ഇവിടെ മികവോടെയുള്ളത്. മില്ലുങ്കൽ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിന് മൂന്നുകോടി രൂപ പ്രഖ്യാപിച്ചിട്ടും എങ്ങുമെത്തിയില്ല. ജില്ലയുടെ നെല്ലറയായ തോട്ടറ പുഞ്ചയിലെ നെൽക്കൃഷി 75 ശതമാനത്തിൽനിന്ന് 40 ശതമാനമായി കൂപ്പുകുത്തി. മൂന്ന് അങ്കണവാടികൾക്ക് ഭൂമി വിട്ടുകിട്ടിയിട്ടും തുടങ്ങിയത് ഒന്നുമാത്രം. ലൈഫ് അപേക്ഷകരെ വഞ്ചിച്ചു. ഒലിപ്പറം റോഡിന് 20 കോടി രൂപ അനുവദിച്ചിട്ടും ശരിയായ രീതിയിൽ പണി പൂർത്തിയാക്കാനായില്ല. പഞ്ചായത്ത് ഓപ്പൺ സ്റ്റേജ് നിർമാണത്തിലെ അഴിമതി നാട്ടിൽ പാട്ടാണ്. പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ചുറ്റുമതിൽ നിർമാണത്തിൽ പഴയ ഇരുമ്പ് കൊണ്ടുവന്ന് പെയിന്റടിച്ച് പിടിപ്പിച്ചതുൾപ്പെടെ വലിയ അഴിമതിയാണ് നടന്നത്. അരയൻകാവ് മാർക്കറ്റിന്റെ ശോച്യാവസ്ഥ, പൊതുശുചിമുറികളുടെ അവസ്ഥ എന്നിവ പിടിപ്പുകേടുകൾക്ക് ഉദാഹരണമാണ്. തീരദേശ മേഖലയിൽ ഉൾപ്പെടെ പഞ്ചായത്ത് റോഡുകൾ തകർന്നു. തോട്ടറ നടേമുറി റോഡും തോട്ടറ അംബേദ്കർ ഗ്രാമം റോഡും ടാറിങ് നടത്തിയിട്ട് രണ്ടരമാസം പിന്നിട്ടപ്പോഴേക്കും തകർന്നു. നടേമുറി റോഡിന് 3.30 ലക്ഷം രൂപയും അംബേദ്കർ ഗ്രാമം റോഡിന് 9.60 ലക്ഷം രൂപയുമാണ് പഞ്ചായത്ത് ഭരണസമിതി ചെലവഴിച്ചത്. തെരുവുനായശല്യത്തിനും പരിഹാരം കാണാനായില്ല. മുളന്തുരുത്തി ബ്ലോക്കിന് സർക്കാർ എബിസി കേന്ദ്രം നൽകിയെങ്കിലും യുഡിഎഫ് ഭരണം പദ്ധതി അട്ടിമറിച്ചു. ചാലക്കപ്പാറ സി കെ മണി പൊതുകളിക്കളം വികസനവും കടലാസിലൊതുങ്ങി. പാതിവില തട്ടിപ്പിന് നേതൃത്വം നൽകി സാധാരണക്കാരുടെ ലക്ഷങ്ങൾ തട്ടിയ കോൺഗ്രസ് നേതാക്കളാകട്ടെ പുതിയ അഴിമതികൾക്കായി വട്ടംകൂട്ടുകയാണ്.

