ആമ്പല്ലൂർ: അങ്കണവാടിക്കായി സ്വന്തം ഭൂമിയും കെട്ടിടവും എന്ന ആമ്പല്ലൂർ നിവാസികളുടെ സ്വപ്നം പൂവണിഞ്ഞു. പഞ്ചായത്തിലെ ഒന്നാം വാർഡിലെ 55-ാം നമ്പർ അങ്കണവാടിക്ക് സ്വന്തമായി ഭൂമിയോ കെട്ടിടമോ ഉണ്ടായിരുന്നില്ല. ആദ്യാക്ഷരം നുകരാനെത്തുന്ന കുരുന്നുകൾക്ക് സുരക്ഷിതമായി പഠിക്കാനും കളിക്കാനും ഒരിടം ഒരുക്കണമെന്ന ആഗ്രഹത്തിൽ ഒന്നാം വാർഡ് പഞ്ചായത്ത് അംഗം ബീനാ മുകുന്ദൻ തുനിഞ്ഞിറങ്ങി. ഒടുവിൽ ആമ്പല്ലൂർ വൈഗയിൽ വേണു എസ്. നമ്പീശൻ- എ.ഡി യമുന ദമ്പതികൾ സൗജന്യമായി 3 സെന്റ് സ്ഥലം നൽകിയതോടെ അങ്കണവാടി യാഥാർത്ഥ്യമായി.

