എടയ്ക്കാട്ടുവയൽ: യുഡിഎഫിനോടു ചേർന്നു നിൽക്കുന്ന പഞ്ചായത്താണ് എടയ്ക്കാട്ടുവയൽ. ഇതുവരെ 4 വർഷവും 10 മാസവും മാത്രമാണ് എൽഡിഎഫിനു ഭരണത്തിലിരിക്കാൻ കഴിഞ്ഞത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ നേരിയ ഭൂരിപക്ഷത്തോടെ മാത്രമാണു ഭരണം നിലനിർത്താൻ കഴിഞ്ഞത്. ആകെയുള്ള 14 സീറ്റിൽ യുഡിഎഫിന് 7 മാത്രമാണ് നേടാൻ സാധിച്ചത്. എൽഡിഎഫ് –5,ബിജെപി–1, സ്വത.1 എന്നിങ്ങനെയാണ് കക്ഷി നില. മേഖലയിൽ ബിജെപിക്കു പ്രതിനിധിയുള്ള ഏക പഞ്ചായത്തും ഇതാണ്. ഭരണം പിടിക്കാൻ എൽഡിഎഫും നിലനിർത്താൻ യുഡിഎഫും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇത്തവണ എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ നിർത്താൻ തീരുമാനിച്ചു ബിജെപിയും ശക്തമായി രംഗത്തുണ്ട്.
ആധുനിക സൗകര്യത്തോടെ പഞ്ചായത്ത് ഓഫിസ് നിർമിച്ചു. ശോചനീയാവസ്ഥയിലായിരുന്ന എടയ്ക്കാട്ടുവയൽ വില്ലേജിനെ സ്മാർട് വില്ലേജ് ഓഫിസായി ഉയർത്തി. മികച്ച സൗകര്യത്തോടെ മൃഗാശുപത്രി കെട്ടിടം നിർമിച്ചു. ലൈഫ് പദ്ധതിയിൽ 240 വീടുകൾ നിർമിച്ചു. തൊട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊച്ചിൻ റിഫൈനറിയുടെ സിഎസ്ആർ ഫണ്ട് വിനിയോഗിച്ചു നിർമിക്കുന്ന കെട്ടിടത്തിന്റെയും ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെയും നിർമാണം അവസാന ഘട്ടത്തിൽ.
പഞ്ചായത്തിലെ 45 ജംക‍്ഷനുകളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. പേപ്പതിയിൽ ചിന്മയ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഉയർന്ന നിലവാരത്തിലുള്ള ടേക് എ ബ്രേക്ക് ഒരുക്കി. എല്ലാ അങ്കണവാടികളും നവീകരിച്ചു ഏകീകൃത നിറത്തിൽ പെയ്ന്റ് ചെയ്തു. കുളങ്ങൾ നിർമിക്കുകയും നവീകരിക്കുകയും ചെയ്തു. നാടിനായി പലതും ചെയ്യാൻ പഞ്ചായത്തിന് കഴിഞ്ഞു എന്ന് ഭരണസമിതി അവകാശപ്പെടുമ്പോഴും ആരോപങ്ങളുമായി പ്രതിപക്ഷവും രംഗത്തുണ്ട്.
പഞ്ചായത്തിലെ ശുദ്ധജലക്ഷാമത്തിനു പരിഹാരം കാണാൻ കഴിഞ്ഞില്ല. ജലജീവൻ പദ്ധതിയുടെ ടാങ്ക് നിർമാണം 3 വർഷമായിട്ടും പൂർത്തീകരിക്കാൻ ഒന്നും ചെയ്തില്ല. തോട്ടറപുഞ്ചയിൽ കൃഷിയിറക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ല. പഞ്ചായത്തിലെ മണ്ണു റോഡുകൾ ടാർ ചെയ്യാനോ കട്ട വിരിക്കാനോ കഴിഞ്ഞില്ല. കൃഷിഭവൻ സ്മാർട്ടാക്കാനുള്ള തീരുമാനം നടപ്പാക്കിയില്ല. തൊട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ സൗകര്യങ്ങൾ ഒരുക്കിയില്ല. തുടങ്ങി നിരവധി ആരോപങ്ങലാണ് പ്രതിപക്ഷം ഉന്നയിച്ചത്.

