തിരുമാറാടി: കുഴിക്കാട്ടുകുന്ന് മണ്ണത്തൂർ പിഡബ്യുഡി റോഡ് നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഐറിഷ് നിർമാണം അശാസ്ത്രീയമായി നടക്കുന്നുവെന്ന് ആക്ഷേപം. നിർമിക്കുന്നതിനായി ട്രഞ്ച് എടുത്തപ്പോൾ റോഡ് സൈഡിലൂടെ കടന്നുപോയിരുന്ന വാട്ടർ അഥോറിറ്റിയുടെ ജലവിതരണ പൈപ്പുകൾ പുറത്ത് എടുത്തിരുന്നു. ഇവ പുനഃസ്ഥാപിക്കാതെ കുഴി ജിഎസ്പി വിരിച്ച് കോൺക്രീറ്റ് ചെയ്യുന്നതിനുള്ള നടപടികൾ നടക്കുന്നതായാണ് പരാതി.
വെട്ടിക്കാട്ടുപാറ ഉൾപ്പെടെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്തേക്ക് കുഴിക്കാട്ട് കുന്നിൽ നിന്നും കുടിവെള്ള വിതരണം നടത്തുന്ന ജലവിതരണ പൈപ്പുകളാണ് ഇത്തരത്തിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി പുറത്തെടുത്തിട്ടിരിക്കുന്നത്.
ജലവിതരണം മുടങ്ങിയപ്പോൾ പ്രദേശവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് പഞ്ചായത്തംഗം നെവിൻ ജോർജ്, വിഷയം അനൂപ് ജേക്കബ് എംഎൽഎയുടെയും പിഡബ്ല്യുഡി , വാട്ടർ അഥോറിറ്റി അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തി. കുഴിക്കാട്ട്കുന്ന് മണ്ണത്തൂർ റോഡിൽ രണ്ടര കിലോമീറ്റർ അധികം ദൂരത്തിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിന് പിഡബ്ല്യുഡിയിൽ അനുമതിക്കായി അപേക്ഷിച്ചിരുന്നതായി വാട്ടർ അഥോറിറ്റി അധികൃതരും , റോഡ് നിർമാണത്തിന് മുന്നേ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നുള്ള അറിയിപ്പ് വാട്ടർ അഥോറിറ്റി അധികൃതർക്ക് കൊടുത്തിരുന്നതായി പിഡബ്ല്യുഡി അധികൃതരും അറിയിച്ചു.
വാട്ടർ അഥോറിറ്റിയുടെ ജലവിതരണ പൈപ്പുകൾ പുനഃസ്ഥാപിക്കാതെ റോഡ് സൈഡുകൾ കോൺക്രീറ്റിംഗ് നടത്തിയാൽ ജലവിതരണ കുഴലുകൾ പുനഃസ്ഥാപിക്കാൻ സാധിക്കാത്ത സ്ഥിതിവിശേഷം വരികയും പ്രദേശത്ത് വലിയ കുടിവെള്ളക്ഷാമം ഉണ്ടാവുകയും ചെയ്യും. ഐറിഷ് ഡ്രെയിൻ നിർമാണത്തിനായി പിഡബ്ല്യുഡി എടുക്കുന്ന ട്രഞ്ചുകളിൽ ഉടൻ തന്നെ വാട്ടർ അഥോറിറ്റി അധികൃതരുമായി സഹകരിച്ച് ജലവിതരണക്കുഴലുകൾ പുനഃസ്ഥാപിച്ച് രണ്ടു വർക്കുകളും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് പഞ്ചായത്ത് അംഗം നെവിൻ ജോർജ് ആവശ്യപ്പെട്ടു.

