പിറവം: പിറവത്തെ ഭരണസമിതിയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ വളരെ നിരാശാജനകമായിരുന്നു എന്ന് പ്രതിപക്ഷം. സംസ്ഥാന സർക്കാരും, നഗരസഭയും, എൽ. ഡിഎഫ് ഭരിക്കുന്നതിനാൽ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ നടത്തുവാൻ സാധ്യതയുണ്ടായിരുന്ന ഒരു സമയമായിരുന്നു. എന്നാൽ ആ രീതിയിലുള്ള പ്രവർത്തനങ്ങളൊന്നും നടത്തുവാൻ ഭരണസമിതി തയ്യാറായില്ല.
നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങൾ:
ഭരണസമിതി അധികാരത്തിൽ വരുന്നതിനു മുമ്പ് നൽകിയ മാനിഫെസ്റ്റോയിലെ പല കാര്യങ്ങളും നടപ്പാക്കിയിട്ടില്ല എന്നുള്ളതാണ് പ്രധാന ആരോപണം. എക്സൈസ് കടവുപാലം ഉണ്ടാക്കുന്നതിനു വേണ്ടിയോ അത് കൊണ്ടുവരുന്നതിനു വേണ്ടിയോ ഒരു നടപടിയും ഇവർ നടത്തിയില്ല.
വള്ളംകളിക്കായി നിർമ്മിക്കുമെന്ന് പറഞ്ഞ പവലിയൻറെ നടപടിക്രമങ്ങൾ ഒന്നും തന്നെ നടപ്പാക്കിയില്ല. കുട്ടികൾക്ക് വേണ്ടി സ്റ്റേഡിയം നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങി സ്റ്റേഡിയം നിർമ്മിക്കുമെന്ന് പറഞ്ഞത് വെറും വാക്കുകൾ മാത്രമായി മാറി.
പിറവം താലൂക്ക് ഹോസ്പിറ്റലിൽ പുതിയ കെട്ടിടങ്ങൾ വന്നെങ്കിലും, ഡോക്ടർമാരുടെ എണ്ണം കൂട്ടുന്നതിനോ അവിടെ വരുന്ന രോഗികൾക്ക് വേണ്ടി നൽകേണ്ട കാര്യങ്ങൾ ഉറപ്പാക്കുന്നതിനോ ഭരണസമിതിക്ക് സാധിച്ചില്ല.
50 മുതൽ 60 വർഷം വരെ പഴക്കമുള്ള ആസ്ബറ്റോസ് പൈപ്പുകൾ മാറ്റി കാസ്റ്റ് അയൺ പൈപ്പുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടും, കാര്യങ്ങൾ എവിടെയും എത്തിയില്ല.
വികസനത്തിന്റെ കാര്യത്തിൽ ഭരണസമിതി രാഷ്ട്രീയപരമായ വിവേചനം കാണിച്ചു എന്നും വിമർശനമുണ്ട്. ഭരണസമിതിക്ക് എതിരെയുള്ള ഒരു വിധിയെഴുത്ത് വരുന്ന തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു.

