ചോറ്റാനിക്കര: തദ്ദേശ തെരഞ്ഞെടുപ്പിൽ ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായി. വാർഡുകളുടെ എണ്ണം 14ൽ നിന്നും മൂന്ന് വർധിച്ച് 17 ആയതോടെ ഘടക കക്ഷിയായ സിപിഐയ്ക്ക് ഒരു സീറ്റ് കൂട്ടി നൽകിയിട്ടുണ്ട്. മൂന്ന് വാർഡുകളിലാണ് സിപിഐ മത്സരിക്കുക. കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ് നൽകി. ബാക്കി 13 സീറ്റുകളിൽ സിപിഎം മത്സരിക്കും.
നിലവിലെ പഞ്ചായത്ത് പ്രസിഡന്റും ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയംഗവുമുൾപ്പെടെ മൂന്ന് പ്രമുഖർ ലിസ്റ്റിന് പുറത്തായി. അതേസമയം വൈസ് പ്രസിഡന്റും ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയംഗവും ലിസ്റ്റിൽ ഇടം നേടി. കൂടുതൽ പുതുമുഖങ്ങൾ ഇടം പിടിച്ച സ്ഥാനാർഥി നിരയിൽ രണ്ട് ഹരിത കർമസേനാംഗങ്ങളും ഒരു അങ്കണവാടി വർക്കറും ഒരു ഔവർമാർട്ട് ഭാരവാഹിയും ഡിവൈഎഫ്ഐ നേതാവും ഉൾപ്പെടുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി ജനറൽ സംവരണമായത് കൊണ്ട് പട്ടികജാതി സംവരണ വാർഡിൽ വിജയം സുനിശ്ചിതമാക്കുന്നതിനായി സൂക്ഷമതയോടെയാണ് സ്ഥാനാർഥിയെ നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ ചോറ്റാനിക്കര ദേവീക്ഷേത്രം സ്ഥിതിചെയ്യുന്ന അമ്പലം വാർഡാണ് കേരള കോൺഗ്രസ് എമ്മിന് നൽകിയിരിക്കുന്നത്. അതുപോലെ ചോറ്റാനിക്കര ബ്ലോക്ക് ഡിവിഷനും കേരള കോൺഗ്രസ് എമ്മിന് നൽകിയിട്ടുണ്ട്. ഇവിടെ യൂത്ത് ഫ്രണ്ട് നേതാവാണ് മത്സരിക്കുന്നത്. 15 നാണ് എൽഡിഎഫ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
ഗ്രാമപഞ്ചായത്തിലെ മറ്റു മുന്നണികളായ യുഡിഎഫിലും എൻഡിഎയിലും ഘടകകക്ഷികളുമായുള്ള സീറ്റു ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാനുള്ള കരുനീക്കങ്ങളിലാണ് യുഡിഎഫ്.അടുത്ത ദിവസങ്ങളിൽ തന്നെ സ്ഥാനാർഥി നിർണയവും പൂർത്തിയാക്കി തെരഞ്ഞെടുപ്പ് ഗോദയിലേയ്ക്കിറങ്ങാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ.

