മുളന്തുരുത്തി: പള്ളിത്താഴം ജംക‍്ഷനിൽ യാത്രക്കാർക്കു ഭീഷണിയായി പൊട്ടിപ്പൊളിഞ്ഞ റോഡും കെണിക്കുഴികളും. മുളന്തുരുത്തിയുടെ ഹൃദയഭാഗമായ ജംക‍്ഷനിൽ റോഡിന്റെ ശോച്യാവസ്ഥയെ തുടർന്നു ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. നടക്കാവ് ഹൈവേയും
മുളന്തുരുത്തി ∙ പള്ളിത്താഴം ജംക‍്ഷനിൽ യാത്രക്കാർക്കു ഭീഷണിയായി പൊട്ടിപ്പൊളിഞ്ഞ റോഡും കെണിക്കുഴികളും. മുളന്തുരുത്തിയുടെ ഹൃദയഭാഗമായ ജംക‍്ഷനിൽ റോഡിന്റെ ശോച്യാവസ്ഥയെ തുടർന്നു ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. നടക്കാവ് ഹൈവേയും ചോറ്റാനിക്കര-കാഞ്ഞിരമറ്റം റോഡും സംഗമിക്കുന്ന ജംക‍്ഷനിലെ ടാറിങ് പൂർണമായും ഇളകി ഒട്ടേറെ കുഴികളാണു രൂപപ്പെട്ടിട്ടുള്ളത്. കുഴികൾ താണ്ടി ഒച്ചിഴയും വേഗത്തിൽ വേണം വാഹനങ്ങൾക്കു ജംക‍്ഷൻ കടക്കാൻ.
നടക്കാവ്, പിറവം ഭാഗങ്ങളിലേക്കുള്ള റോഡുകളാണു തകർന്നത്. മാസങ്ങൾക്കു മുൻപു ജംക‍്ഷനിലെ കുഴികൾ പൊതുമരാമത്ത് വകുപ്പ് നികത്തിയെങ്കിലും വീണ്ടും പഴയ അവസ്ഥയായി. കാലത്തിനനുസരിച്ചു വികസനം എത്താത്ത ജംക‍്ഷനിൽ രാവിലെയും വൈകിട്ടും ഗതാഗത ക്കുരുക്ക് പതിവു കാഴ്ചയാണ്. ഇതിനിടയിൽ റോഡും തകർന്നതോടെ ദുരിതം ഇരട്ടിയായി. റോഡിലെ കുഴിയിൽ വീണും ചിതറിക്കിടക്കുന്ന മെറ്റലിൽ തെന്നിയും അപകടത്തിൽപെടാതെ ജംക‍്ഷൻ കടന്നുകിട്ടാനാണു ഏറെ ബുദ്ധിമുട്ടെന്ന് ബൈക്ക് യാത്രികർ പറയുന്നു. തിരക്കില്ലാത്ത സമയങ്ങളിൽ വേഗത്തിലെത്തുന്ന ബൈക്ക് യാത്രികർ കുഴിയിൽ വീണ് അപകടത്തിൽപെടാറുണ്ട്. രാത്രിയിലാണ് ഇത്തരം അപകടങ്ങൾ ഏറെയും. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികർ കുഴിയിൽ വീണിരുന്നു. സിഗ്നൽ സംവിധാനമോ മുന്നറിയിപ്പു ബോർഡുകളോ ഇല്ലാത്ത ജംക‍്ഷനിൽ വിവിധ ദിശകളിൽ നിന്നു ഒരേ സമയം വാഹനങ്ങൾ കടന്നു പോകാൻ ശ്രമിക്കുന്നതും അപകടങ്ങൾക്കു കാരണമാകാറുണ്ട്. പലപ്പോഴും തലനാരിഴയ്ക്കാണു വലിയ അപകടങ്ങൾ ഒഴിവാകുന്നതെന്ന് വ്യാപാരികൾ പറയുന്നു.
റോഡിന്റെ ശോചനീയാവസ്ഥ മേഖലയിലെ വ്യാപാരങ്ങളെയും ബാധിക്കുന്നുണ്ട്. തിരക്കു കാരണം വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്തതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവരുടെ എണ്ണത്തിലും ഇടിവുണ്ടായിട്ടുണ്ട്. ശബരിമല തീർഥാടകർ പ്രധാനമായും ആശ്രയിക്കുന്ന വഴിയായതിനാൽ മണ്ഡലകാലം ആരംഭിക്കുന്നതിനു മുൻപ് അടിയന്തരമായി ജംക‍്ഷന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് ആവശ്യം.

