പിറവം; മൂക്കുപൊത്തിപ്പിടിച്ച് കണ്ണീറ്റുമലയിൽ പോയിരുന്ന കാലംമാറി. മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം ഇനി പ്രദേശവാസികളുടെ ഇഷ്ട ഇടമാകും. പ്രകൃതിയോടിണങ്ങി സമയം ചെലവഴിക്കാൻ പിറവം നഗരസഭ നിർമിച്ച ഗ്രീൻ ഹിൽവ്യൂ പാർക്ക് വെള്ളി രാവിലെ 10.30ന് നാടിന് സമർപ്പിക്കും. അഞ്ച് വർഷംമുമ്പ് നഗരസഭയുടെ മാലിന്യസംസ്കരണ സംഭരണകേന്ദ്രമായി മാറിയതോടെ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലായി. ഇടിഞ്ഞുവീഴാറായ സംസ്കരണ പ്ലാന്റും തകർച്ചയിലായ പൊതുശ്മശാനവും നാട്ടുകാർക്ക് വലിയ തലവേദനയായിരുന്നു. എൽഡിഎഫ് ഭരണസമിതി അധികാരമേറ്റശേഷം മാലിന്യങ്ങൾ നീക്കി. 30 ലക്ഷം രൂപയ്ക്ക് സമീപത്തെ ഒരേക്കർ ഏറ്റെടുത്തു. 1.12 കോടി മുടക്കി സംരക്ഷണഭിത്തി കെട്ടി പുകക്കുഴലുകൾ, മേൽക്കൂരകൾ എന്നിവ മാറ്റി. ശുചിമുറി സമുച്ചയവും മനോഹരമായ പാർക്കും നിർമിച്ചു. കാഴ്ച കൂടുതൽ മനോഹരമാക്കാൻ മുപ്പതടിയോളം ഉയരത്തിൽ വ്യൂ പോയിന്റും ഒരുക്കി. മാലിന്യസംസ്കരണം കാര്യക്ഷമായി നടപ്പാക്കാൻ സംസ്ഥാന സർക്കാർ സഹായത്തോടെ ലോക ബാങ്ക് 4.9 കോടി ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണവും ആരംഭിച്ചു. ഗ്രീൻ ഹിൽവ്യൂ പാർക്ക് നഗരസഭ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്യും. പ്രദേശവാസികൾക്ക് എൽഡിഎഫ് നൽകിയ ഉറപ്പ് പാലിക്കാനായതിൽ അഭിമാനമുണ്ടെന്ന് ജൂലി സാബു, ഉപാധ്യക്ഷൻ കെ പി സലിം, കൗൺസിലർ ഡോ. അജേഷ് മനോഹർ എന്നിവർ പറഞ്ഞു.

