മുളന്തുരുത്തി: വലിയ വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ കൊണ്ടുവരാൻ ഭരണസമിതിക്കായിട്ടുണ്ട്. വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തോടെ കാരിക്കോട് ജനകീയ ഹോട്ടൽ പ്രവർത്തിച്ചുവരുന്നു. കാരിക്കോട് ഹരിജൻ കോളനിയിൽ എസ്. സി സാംസ്കാരിക നിലയവും ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് പുളിക്കമാലി കോളനിയിൽ എസ്. സി ശ്മാശാനവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു.
രാജീവ് ഗാന്ധി ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം പതിനാലാം വാർഡിൽ സ്ഥാനാർത്ഥിമുക്കിൽ പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുത്തു. ബസ് സ്റ്റാൻഡ്, ഇന്ദിരാഗാന്ധി സ്റ്റേഡിയം തുടങ്ങി പല സ്ഥലങ്ങളിലും CCTV ക്യാമറകൾ സ്ഥാപിച്ചു. പതിനാറാം വാർഡിൽ യോഗ ക്ലിനിക്കുകൾ ആരംഭിച്ചു.
വർക്കിങ് വുമൺ ഹോസ്റ്റൽ 34 ലക്ഷത്തോളം മുതൽ മുടക്കി നിർമ്മിച്ചുകൊണ്ടിരിക്കുന്നു. ജലജീവൻ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് വെട്ടിക്കലിൽ ഉയർന്ന പ്രദേശത്ത് വാട്ടർടാങ്ക് നിർമിക്കുവാൻ 15 സെന്റ് സ്ഥലം വാങ്ങി. ആരക്കുന്നം എ. പി വർക്കി മിഷൻ ആശുപത്രിക്കടുത്ത് തോട്ടപ്പടിയിൽ 12.5 സെന്റ് സ്ഥലം വാട്ടർടാങ്ക് പണിയുന്നതിന് ഡിപ്പാർട്ട്മെന്റിന് കൈമാറി.
പുളിക്കമാലി ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ യോഗ ബ്ലോക്ക് നിർമാണം പൂർത്തീകരിച്ചു. കൂടാതെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ ഗ്രാമപഞ്ചായത്തിന്റെ ഷീ ജിം, ജില്ലാ പഞ്ചായത്തിന്റെ ഓപ്പൺ ജിം എന്നിവ പ്രവർത്തനമാരംഭിച്ചു. അതിദരിദ്ര സർവേ നടത്തി അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകിവരുന്നു. ലൈഫ് മിഷൻ പദ്ധതി പ്രകാരം 125 വീടുകൾ നിർമിച്ചു നൽകി.
ഈ കഴിഞ്ഞ 5 വർഷങ്ങൾകൊണ്ട് ഒരുപാട് വികസനങ്ങൾ പഞ്ചായത്തിൽ കൊണ്ടുവരാൻ ഭരണസമിതിക്കായിട്ടുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനെ നേരിടാൻ നിറഞ്ഞ ആത്മവിശ്വാസത്തിലാണ് നേതാക്കൾ.

