കൂത്താട്ടുകുളം; വഴിയിൽക്കിടന്ന നാലരപ്പവൻ ആഭരണം ഉടമയെ ഏൽപ്പിച്ച് കൂത്താട്ടുകുളത്തെ സിഐടിയു ചുമട്ടുതൊഴിലാളികൾ. ടൗണിലെ കുടൽനാട്ട് സ്റ്റോഴ്സിന് മുൻവശത്തുനിന്ന് ബുധൻ രാവിലെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിൽ ഒരുമാലയും വളയുമാണ് തൊഴിലാളികൾക്ക് ലഭിച്ചത്. ഈ കടയിൽ സാധനങ്ങൾ കയറ്റിക്കൊണ്ടിരുന്ന ടി കെ സന്തോഷ്, ജെ പ്രകാശ്, വി ആർ സിജു, സിബി പൗലോസ്, സജിത് എബ്രഹം എന്നിവർ സ്വർണം കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പുതുവേലിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പട്ടുമാക്കിയിൽ സജിമോൻ മാത്യു മകളുടെ കല്യാണ ആവശ്യത്തിന് സ്വർണം പണയം വയ്ക്കാനാണ് ടൗണിലെത്തിയത്. ഇതിനിടെ കുഴലനാട്ട് സ്റ്റോഴ്സിൽ കാലിത്തീറ്റ വാങ്ങാൻ ഇറങ്ങി. ഇതിനിടെ ഫോൺ വന്ന് വീട്ടിലേക്ക് തിരികെപ്പോയി. പിന്നീടാണ് സ്വർണം നഷ്ടമായത് അറിഞ്ഞത്. ഇദ്ദേഹം പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ സ്വർണം കിട്ടിയ കാര്യം പൊലീസുകാർ അറിയിച്ചു. തുടർന്ന് തൊഴിലാളികളുടെ സാന്നിധ്യത്തിൽ സജിമോന് കൈമാറി. മൂന്നരപ്പവന്റെ മാലയും ഒരു പവന്റെ വളയുമാണ് പൊതിയിലുണ്ടായിരുന്നത്.

