എടക്കാട്ടുവയൽ: എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയുടെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത്.
ഫണ്ട് കുറവായതിനാൽ പല റോഡ് പണികളും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. കേന്ദ്ര ഗവൺമെന്റിന്റെ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി എടക്കാട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളായ പേപ്പതി-ആരക്കുന്നം, വട്ടപ്പാറ-തൃപ്പക്കുടം റോഡിന് 20 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഈ റോഡുകളുടെ പണി കഴിഞ്ഞ രണ്ടു വർഷമായി ഇഴഞ്ഞു നീങ്ങുകയാണ്. ഈ റോഡുകളുടെ പണി പൂർത്തിയാക്കിയാൽ തന്നെ എടയ്ക്കാട്ടിലെ പ്രധാന റോഡ് പ്രശ്നങ്ങൾക്ക് പരിഹാരമാകും.
പഞ്ചായത്ത് നേരിടുന്ന പ്രധാന ന്യൂനതയായി പ്രതിപക്ഷം എടുത്തു കാണിക്കുന്നത് കുടിവെള്ള പ്രശ്നമാണ്. വേനൽക്കാലം ആകുമ്പോൾ മിക്ക സ്ഥലങ്ങളിലും കുടിവെള്ളം എത്തുന്നില്ല. ഗ്രാമീണ ടൂറിസത്തിനുള്ള അനന്ത സാധ്യത ഉപയോഗപ്പെടുത്താൻ കഴിയുന്ന പ്രദേശമായിട്ടും അത് നന്നായി നടത്തിയെടുക്കാൻ ഭരണസമിതിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഒരു ഇൻഡോർ സ്റ്റേഡിയം ഉണ്ടെന്നതല്ലാതെ പഞ്ചായത്തിൽ യുവാക്കൾക്കായി ഒരു ടർഫോ, കളിസ്ഥലമോ ഇല്ല എന്നത് വലിയൊരു ന്യൂനതയായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എറണാകുളം ജില്ലയുടെ നെല്ലറ എന്നറിയപ്പെടുന്ന തോട്ടറ പുഞ്ചയിൽ, മഴ വിട്ടുമാറാത്തതും വെള്ളക്കെട്ടും കാരണം കർഷകർ പ്രതിസന്ധിയിലാണ്.
പൊതുഗതാഗത സംവിധാനമില്ലാത്തതും പഞ്ചായത്തിന്റെ വലിയൊരു ന്യൂനതയാണ്. ഉൾനാടൻ പ്രദേശങ്ങളിലേക്ക് കെ. എസ്. ആർ. ടി. സി യോ സ്വകാര്യ ബസുകളോ ഇല്ലാത്തതിനാൽ, പഞ്ചായത്ത് ഓഫീസിൽ എത്തണമെങ്കിൽ ഓട്ടോറിക്ഷയെയോ സ്വന്തം വാഹനത്തെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇവിടുത്തെ ജനങ്ങൾക്ക്.

