മുളന്തുരുത്തി: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട്, മുളന്തുരുത്തി പഞ്ചായത്തിൽ ഉൾപ്പോരുകളും ചെറുയുദ്ധങ്ങളും മുറുകുന്നത് പാർട്ടി നേതൃത്വത്തിന് തലവേദനയാകുകയാണ്. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ് തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്. അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നിരിക്കെ വിവിധ മുന്നണികളുടെ സ്ഥാനാർത്ഥികളെ കളത്തിലിറക്കേണ്ടതായുണ്ട്. ഇത് പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾക്ക് ഒരു തലവേദനയാകുകയാണ്.
സാഹചര്യങ്ങൾ മുതലെടുത്ത് പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ് ചില ചെറുപാർട്ടികളും നവപാർട്ടികളും. തെരഞ്ഞെടുപ്പിന് മത്സരിക്കാൻ തയ്യാറെടുത്തിരുന്നവരുടെ വാർഡുകൾ സംവരണമായതോടെ, ഇതര വാർഡുകൾ ആവശപ്പെട്ടുന്നതും നേതാക്കളുടെ ചില കടുംപിടുത്തങ്ങളും തലമുറ മാറ്റങ്ങളും ആവശ്യപ്പെട്ടുമൊക്കെയുളള ചർച്ചകളും വിവിധയിടങ്ങളിൽ സജീവമായിരിക്കുകയാണ്. പ്രചരണത്തിന് മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ് പല വാർഡുകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്.

