പിറവം; ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ വികസനം നിലച്ച പഞ്ചായത്താണ് എടയ്‌ക്കാട്ടുവയൽ. പദ്ധതികൾ ഇല്ലാത്തതല്ല, അഴിമതിയില്ലാതെ യഥാസമയം നടപ്പാക്കാൻ യുഡിഎഫ് ഭരണസമിതിക്ക് കഴിയാത്തത് പഞ്ചായത്തിനെ തകർത്തു. പഞ്ചായത്ത് റോഡുകൾ തകർന്നു. കേന്ദ്രഫണ്ടിൽ നിർമിക്കുന്ന ഒലിപ്പുറം– തൃപ്പക്കുടം–പേപ്പതി–വട്ടപ്പാറ (20 കോടി രൂപ) റോഡ് നവീകരണം തുടങ്ങിയിട്ട് ഒന്നരവർഷം പിന്നിട്ടു. തടസ്സങ്ങൾ നീക്കാൻ ഭരണസമിതിയോ എംഎൽഎയോ ഇടപെടാത്തതിനാൽ പകുതിയോളം വാർഡുകളിലെ ജനം ദുരിതത്തിലാണ്. ദിവസവും ഇരുനൂറിലേറെ രോഗികൾ എത്തുന്ന തൊട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഫണ്ട് നൽകിയിട്ടും നിർമാണം ഇഴഞ്ഞു. ഒടുവിൽ പണി പൂർത്തിയാക്കാതെ ഒരു മാസംമുമ്പ് ഉദ്ഘാടനം. ബജറ്റ് ശരിയായി അവതരിപ്പിക്കാൻ കഴിയാത്ത കെടുകാര്യസ്ഥത തുടർച്ചയായി രണ്ടു വർഷമുണ്ടായി. ജലജീവൻ മിഷൻ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയില്ല. പൈപ്പിടാൻ കുഴിച്ച റോഡുകൾ തകർന്നു. ഭൂരിഭാഗംപേരും കാർഷികമേഖലയെ ആശ്രയിക്കുന്ന പഞ്ചായത്തിൽ കാർഷിക വിപണിക്കും മൂല്യവർധിത ഉൽപ്പന്നശേഖരണത്തിനുമായി നിർമിച്ച മന്ദിരം പഞ്ചായത്ത് ഓഫീസാക്കി മാറ്റി കർഷകരെ വഞ്ചിച്ചു. നൂറിലേറെ ഹെക്ടർ പാടശേഖരം തരിശുകിടക്കുന്നു. നെൽക്കൃഷിക്ക് ബാങ്കുകളിൽനിന്ന് പലിശരഹിത വായ്പനൽകുമെന്ന പ്രഖ്യാപനം നടത്തിയും വഞ്ചിച്ചു. തോട്ടറ പുഞ്ച വികസനമെന്ന പേരിൽ കോടികൾ മുടക്കി പുഞ്ചയിലൂടെ റോഡ് വെട്ടി ഭരണനേതൃത്വം ലക്ഷങ്ങൾ തട്ടി. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായി. തൊട്ടുർ തിരുമറയൂർ, കുന്നപ്പിള്ളി, ആരക്കുന്നം, തോട്ടറ, കൈപ്പട്ടൂർ, തഴപ്പാടം, നടക്കകം, വെളിയനാട്, തിരുമറയൂർ, മങ്ങാടപ്പിള്ളി, അമർപാടം, തഴപ്പാടം, വെളിയനാട് പാടശേഖരങ്ങളുടെ വികസനവും നടത്തിയില്ല. നടക്കകം പാടശേഖരത്തിൽ നെൽക്കൃഷി നിർത്തി. വെളിയനാട് ആയുർവേദ ആശുപത്രിയിൽ പദ്ധതികളൊന്നുമില്ല. ഇൻഡോർ സ്റ്റേഡിയവും സിന്തറ്റിക് കോർട്ടും എങ്ങുമെത്തിയില്ല. എടയ്‌ക്കാട്ടുവയലിലെ കളിസ്ഥലം, തൊട്ടൂർ കളിസ്ഥലം, കൈപ്പട്ടൂർ പഞ്ചായത്ത് ഗ്രൗണ്ട്, വെളിയനാട് സ്കൂൾ ഗ്രൗണ്ട് നവീകരണവും പാർപ്പാകോട് ഓപ്പൺ ഗ്രൗണ്ട് ഫ്ലഡ്‌ലൈറ്റ് സൗകര്യവുമെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി.

