കൂത്താട്ടുകുളം
തൊഴിലുറപ്പ് ജോലിക്കൊപ്പം ബിരുദത്തിന് പഠിപ്പിക്കുന്ന ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥിനി തങ്കമ്മ ചേടത്തിക്ക് പുതിയ വീടൊരുക്കാൻ സഹപാഠികൾ. കോളേജിലെ ആർട്സ് വിഭാഗവും എൻജിനിയറിങ് വിഭാഗവും ചേർന്നാണ് ഇലഞ്ഞി മരങ്ങോലി പി എം തങ്കമ്മയ്‌ക്ക് വീടൊരുക്കുക. എട്ടുലക്ഷം രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്.
എഴുപത്തിനാലാംവയസ്സിൽ ബികോം ബിരുദം നേടാൻ തങ്കമ്മ കോളേജിൽ ചേർന്നത് നേരത്തേ വാർത്തയായിരുന്നു. പഠിക്കാനുള്ള ആഗ്രഹത്തിനുമുന്നിൽ എംജി സർവകലാശാല നിയമാവലി ഭേദഗതി വരുത്തി. ബിരുദത്തിന് ആദ്യസെമസ്റ്ററിൽത്തന്നെ തകർപ്പൻ വിജയം നേടി എല്ലാവരെയും ഞെട്ടിച്ചു.
തൊഴിലുറപ്പ് മേറ്റാകാൻ എസ്എസ്എൽസി പാസാകണമെന്ന നിബന്ധന അറിഞ്ഞാണ് തങ്കമ്മ കുട്ടിക്കാലത്ത് മുടങ്ങിയ പഠനം പുനരാരംഭിച്ചത്.
സാക്ഷരതാമിഷൻ പത്താംക്ലാസ് പരീക്ഷ എഴുതി 74 ശതമാനം മാർക്കോടെ പാസായി. 2024 ഹ്യൂമാനിറ്റീസ് വിഷയത്തിൽ 77 ശതമാനം മാർക്കോടെ പ്ലസ്ടു പാസായി. വീട്ടിലെത്തിയ സഹപാഠികളാണ് തങ്കമ്മയുടെ വീടിന്റെ ശോച്യാവസ്‌ഥ മനസ്സിലാക്കിയത്. കോളേജ് ചെയർമാൻ രാജു കുര്യനും പിആർഒ ഷാജി അഗസ്റ്റിനും മാനേജ്മെന്റും പദ്ധതിക്ക് പൂർണപിന്തുണ നൽകുന്നുണ്ട്.

